Sunday, April 2, 2017

പിരമിഡുകളുടെ നാട്‌

ഈജിപ്റ്റ്‌ എന്ന രാജ്യത്തോടുള്ള അടങ്ങാത്ത ഒരു ആഗ്രഹം 2009 ൽ ഒരു യാത്രയിലാണ് അവസാനിച്ചത് എന്നിലെ സഞ്ചാരിയുടെ ആദ്യ യാത്രയാണ് ഇത് എന്ന് തന്നെ പറയാം.
(ഇന്ത്യയും ഗൾഫും അല്ലാതെ വേറെ ഒരു സ്ഥലത്തും ഞാൻ അപ്പോള്‍ പോയിട്ടുണ്ടായിരുന്നില്ല )

എന്തു കൊണ്ട് ആദ്യം ഈജിപ്റ്റ്‌ തിരഞ്ഞെടുത്തു എന്നതിന് എനിയ്ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.അത്രയേറെ കൊതിപ്പിച്ചിരുന്നു ഈജിപ്ഷ്യൻ കഥകളും സംസ്കാരവും.ഒറ്റയ്ക്ക് കറങ്ങാൻ ആയിരുന്നു ആദ്യത്തെ പ്ലാൻ. രണ്ടു ദിവസം മുമ്പ്‌ കൂട്ടുകാരാൻ ബാസിലിനെ വിളിച്ചു പോകുന്ന കാര്യം പറഞ്ഞു.വളരെ യാദൃശ്ചികമായി അവനും വരുന്നുണ്ട് എന്ന് പറഞ്ഞു.ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.കാരണം രണ്ടു ദിവസം കൊണ്ട് വിസ കിട്ടാനും പിന്നെ ടിക്കറ്റ്‌ ശരിയാകനും ബുദ്ധിമുട്ടാണ്.വളരെ അപ്രതീകിഷിതമായി പോകുന്നതിന്റെ തലേ ദിവസം അവനു വിസ കിട്ടുകയും എകണോമി ക്ലാസ്സ്‌ എയർ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് അവൻ ബിസിനസ്സ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ എടുക്കുകയും ചെയ്തു !!!! ( ആദ്യമായാണ് അവൻ എയർ ഇന്ത്യ അല്ലാതെ വേറെ ഒരു ഫ്ലൈറ്റ് ബുക്ക്‌ ചെയ്യുന്നത് അതും ബിസിനസ്‌ ക്ലാസ്സ്‌ )

കുവൈറ്റ്‌ വഴി ആയിരുന്നു യാത്ര.കുവൈറ്റിൽ 4 മണിക്കൂർ നേരം സ്റ്റോപ്പ്‌ ഓവർ ഉണ്ടായിരുന്നു. മുമ്പ്‌ അറിയിച്ചത് കൊണ്ട് കുവൈറ്റ്‌ എയർപോർട്ടിൽ ചാറ്റ് ഫ്രണ്ട് മെരിൻ വന്നിട്ടുണ്ടായിരുന്നു .ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും എന്നെ മെറിൻ പെട്ടെന്ന് തിരിച്ചറിഞ്ഞു ഒരു പാട് നേരം സംസാരിച്ചു .ഇപ്പോഴും കുവൈറ്റ്‌ എയർപോർട്ടിൽ എത്തിയാൽ ആദ്യം ഓർമ വരുന്നത് മെരിനെയാണ്‌.മെറിൻ പറഞ്ഞത് പ്രകാരം അവളുടെ സുഹൃത്ത്‌ ഞങ്ങളെ കുവൈറ്റ്‌ സിറ്റി കാണിക്കാൻ കൊണ്ട് പോയി .അവന്റെ കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു മെറിൻ ഞങ്ങൾ കാണാതെ അവന് കാശ് കൊടുകുന്നുണ്ടായിരുന്നു

കൈറോ എയർപോർട്ടിൽ എത്തിയത് രാത്രി 3 മണിക്കാണ് .ഒരു ട്രാവൽ ഏജന്റ്‌ വഴിയാണ് ടൂർ ബുക്ക്‌ ചെയ്തിരുന്നത് ..അവരുടെ പ്രതിനിധി എത്തുമെന്നാണ് അറിയിച്ചിരുന്നത്. എയർപോർട്ടിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂർ ആയിട്ടും ആരെയും കാണുന്നില്ല ....ടാക്സി ഡ്രൈവേർസ് ഞങളെ വളയാൻ തുടങ്ങി കൂട്ടത്തിൽ വേറെ കുറെ ആളുകളും .ചെറുതായി പേടി തോന്നി തുടങ്ങി.അന്ന് പ്രായം 25 ആയിട്ടുള്ളൂ .യാത്ര ചെയ്തു ശീലവും ഇല്ല .ട്രാവൽ ഏജന്റിനെ ഫോണിൽ വിളിച്ചപ്പോൾ ഭാഗ്യത്തിന് അയാൾ ഫോൺ എടുത്തു .ഡ്രൈവർ എയർപോർട്ടിൽ ഉണ്ടെന്നു പറയുകയും ചെയ്തു.ഫോൺ വെച്ചതും ഒരാൾ വന്നു പുറത്ത് ഒരു അടി അടിച്ചു .

ചുവന്ന കറയുള്ള പല്ലുകളും തടിച്ച പ്രകൃതവും .ഞാൻ അഹമദ് .ഞാനാണ്‌ നിങ്ങളുടെ ഡ്രൈവർ. നിങ്ങളെ കണ്ടു പിടിക്കാൻ എനിക്ക് പ്രയസപ്പെടേണ്ടി വന്നില്ല .ഈ എയർപോർട്ടിൽ ഇപ്പോൾ വേറെ ഒരു ഇന്ത്യകാരനും ഉണ്ടാകും എന്ന് തോന്നുന്നില്ല ..ശ്വാസം അപ്പോഴും മുഴുവാനയിട്ടു വീണിട്ടില്ല ..രണ്ടും കല്പിച്ചു അയാളുടെ വണ്ടിയിൽ കയറി.കൈറോ സിറ്റി രാത്രിയിൽ മനോഹരമായിരുന്നു ...പഴയ കെട്ടിടങ്ങളും റോഡുകളും ...പതുക്കെ റോഡുകൾ മാറി ഇടവഴികൾ ആയി തുടങ്ങി ....മനസ്സിൽ പേടി കൂടി വന്നു.ഗൾഫിൽ ഉള്ളവർക്ക് അറിയാം ഈ നാടുകരെ പറ്റി അത്ര നല്ല അഭിപ്രായമല്ല ....ഇവർ ചതിക്കും എന്നാന്നു പൊതുവെ ഉള്ള ഒരു അഭിപ്രായം. ഒരുപാടു ഇടവഴികൾ കഴിഞ്ഞു ഹോട്ടലിൽ എത്തി ....ഞങ്ങളെ ഇറക്കി അഹമദ് തിരിച്ചു പോയി

ഹോട്ടലിൽ നിന്ന് നോക്കിയാൽ പിരമിഡ്‌സ് കാണാമായിരുന്നു .സമയം നാല് മണിയായി.8 മണിക്ക് ഹോട്ടലിൽ നിന്ന് ഇറങ്ങണം ...രാവിലെ ആദ്യം പോയത് പിരമിഡ്‌സ് കാണാനായിരുന്നു.ഫോട്ടോ കണ്ടതിനെക്കാളും കേട്ടറിഞ്ഞതിനെക്കളും മനോഹരം.ഡ്രൈവർ അഹമദ് കഥ പറഞ്ഞു തുടങ്ങി.എല്ലാവരും വിചാരിക്കുന്ന പോലെ പിരമിഡ്‌സ് അടിമകളെ കൊണ്ടല്ല ഉണ്ടാക്കിയത്.കൂലിക്കാർ ആയിരുന്നത്രെ .ഒരു ദിവസത്തെ ജോലിക്ക് 4 ലിറ്റർ ബിയർ ആയിരുന്നത്രെ പ്രതിഫലം ...ലണ്ടൻ കാതീട്രൽ ഉണ്ടാക്കുന്നതുവരെ ലോകത്ത് ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍‌മ്മിത വസ്തു പിരമിഡ്സ് ആയിരുന്നു .ഏകദേശം 3871 വര്‍ഷം.ഓരോ കല്ലുകളും ഒരു മനുഷ്യനേക്കാളും വലിപ്പം ഉണ്ട്.പിരമിഡിന്റെ നിർമാണത്തെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും 100 % ശാസ്ത്രീയമായി അത് കണ്ടുപിടിക്കപ്പെടിട്ടില്ല. പിരമിഡ്‌സിനു കാവല്‍ക്കാരനായിട്ടു സ്‌ഫിങ്‌സ്‌ എന്ന ഒരു പ്രതിമയും അവിടെ ഉണ്ട് ..കിട്ടിയ സമയം കൊണ്ട് ഒരു ഒട്ടക പ്രദക്ഷിണവും നടത്തി. ഇവിടെ എൻട്രി ഫീ 80 പൌണ്ട് ആണ്. നമ്മുടെ നാട്ടിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇപ്പോഴും 10 രൂപയും 20 രൂപയും ആണ് എൻട്രി ഫീ ....!!!!

ഞാൻ കഴിച്ചതിൽ ഏറ്റവും ഏറ്റവും രുചിയുള്ള ഭക്ഷണങ്ങളിൽ ഒന്ന് ഇവിടുത്തെ ഫുഡ്‌ ആണ്. ഡ്രൈവർ അഹമദ്‌ 40 വര്‍ഷം പഴക്കമുള്ള ഒരു ഹോട്ടലിലേക്ക് ആണ് ഞങ്ങളെ കൊണ്ട് പോയത്.പിന്നീട് ഒരുപാടു പിരമിഡുകൾ വേറെയും കണ്ടു.ഈജിപിറ്റിൽ ഏകദേശം 138 പിരമിഡ് ഉണ്ടത്രേ.

രാത്രി കൈറോ നഗരം ചുറ്റാൻ ഞങ്ങൾ ഇറങ്ങി .റോഡ്‌ സൈഡിൽ ലി മേരിടിയാൻ ഹോട്ടലിൽ ഒരു വലിയ വിവാഹ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. ഈജിപിറ്റിലെ കല്യാണം എങ്ങനെയുണ്ട് എന്നറിയാൻ രണ്ടും കല്പിച്ചു കയറി.എല്ലാവരും ഞങ്ങളെ സൂക്ഷ്‌മമായി നോക്കുന്നുണ്ടായിരുന്നു. സ്വന്തം നാട്ടിൽ പോലും ഒരു വിളിക്കാത്ത കല്യാണത്തിന് പോകാത്ത ഞാൻ ആദ്യമായിട്ടാണ്.ആളുകളുടെ അത്ഭുതം കൂറിയുള്ള നോട്ടം കണ്ടപ്പോള്‍ വധു വരന്മാരുടെ അടുത്ത് പോയി അവർക്ക് ഓൾ ദി ബെസ്റ്റ് പറഞ്ഞ് കൊണ്ട് അവിടെ നിന്ന് ചാടി.അന്ന് അവിടെ നടന്നിരുന്ന സംഗീത കച്ചേരിയുടെ താളം ഇപ്പോഴും മനസ്സിലുണ്ട്.

പിറ്റേ ദിവസം രാവിലെ നേരെ പോയത് ഈജിപിറ്റിലെ മ്യൂസിയം കാണാനായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മ്യൂസിയം.ഒരുപാട് സ്വർണവും രത്നവും ഇപ്പോഴും അവിടുത്തെ ശേഖരത്തിൽ ഉണ്ട് .സ്പെഷ്യൽ പാസ്‌ എടുത്തു മമ്മി കണ്ടു.അതിന്റെ ഉള്ളിൽ ഉള്ള ഒരു വലിയ പ്രതിമ കണ്ടിട്ട് ഇതെങ്ങെനെ ഇതിനകത്ത് കയറ്റി എന്ന് ഒരു സംശയം എനിക്ക് വന്നു. ചോദിച്ചപ്പോൾ ആ പ്രതിമ അവിടെ കൊണ്ട് വെച്ചതിനു ശേഷമാണു മ്യൂസിയം പണിതത്രേ.2012 ലെ യുദ്ധത്തിനു ശേഷം അവിടെ വലിയ രീതിയിലുള്ള കവര്‍ച്ച നടന്നു എന്നാണ് കേട്ടത്.

പിന്നീട് സലാദിൻ സിട്ടടെൽ മൊഹമ്മദ്‌ അലി മോസ്ക്,ജുവിഷ് സിനഗോഗ്, ജീസസ് ക്രൈസ്റ്റ് ഹാങ്ങിങ് ചര്‍ച്ച് എന്നിവയും കണ്ടു.

സജിത്‌ മുഹമ്മദ്‌

Wednesday, March 29, 2017

വ്യാമോഹങ്ങളുടെ വ്യവഹാരം

കോലം കെട്ടതായിപ്പോയി ലോകം എന്നതിൽ തർക്കമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. അതേ സമയം, മനുഷ്യ സമൂഹം പരിഷ്‌കരിച്ചും പുരോഗമിച്ചും വരികയാണെന്നും കരുതപ്പെടുന്നു. ഈ പുരോഗമന പരിഷ്‌കാരങ്ങളിൽ കാര്യമായ പന്തികേടുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.വിസ്‌മയാവഹമാണ്‌ കാര്യങ്ങൾ.ഭൂമിയിലെ സകലമാന മനുഷ്യർക്കും,സസ്യ ജന്തു ജാലകങ്ങൾക്കും, സുഖ സുഭിക്ഷമായി കഴിയാനുളള വിഭവങ്ങൾ സ്രഷ്ടാവ് കരുതി വെച്ചിരിക്കുന്നു.മനുഷ്യനാണങ്കിൽ ഏറ്റവും നല്ല വാര്‍പ്പില്‍ വാർത്തടുക്കപ്പട്ടവനും.പക്ഷെ മനുഷ്യരിൽ ബഹു ഭുരി പക്ഷവും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയും..മറ്റൊരു വിഭാഗമാകട്ടെ ആവലാധികളിലും ആശങ്കകളിലും എരിപൊരി കൊണ്ട് ഉറക്കം കെട്ടവരും.

നേരും നെറിയും കെട്ട ലോകത്തെ രോഗം ഊഹിക്കാവുന്നതേ ഉള്ളൂ.പ്രതിരോധവും പ്രതിവിധിയും എവിടെ എന്നത്‌ പ്രസക്തമായ വലിയ ചോദ്യ ചിഹ്നം തന്നെ ?

ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായിപ്പോയിരിക്കുന്നു വ്യാപാരപ്പെരുമകള്‍.എല്ലാം കൈമാറ്റം ചെയ്യപ്പെടുന്നു.പണത്തിന് പകരം സൂക്ഷിച്ച് വെക്കുന്നത് കൂടുതൽ പണം പ്രതീക്ഷിച്ചാണ്.മാർക്കറ്റിൽ വിലയില്ലാത്തതെല്ലാം അവഗണിക്കപ്പെടുന്നു.തന്റെ കഴിവുകളും, അവയവങ്ങളും കൂടുതൽ വരുമാനത്തിന് വേണ്ടി എങ്ങനെ കൈമാറണം എന്ന് മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.ഈ കൈമാറ്റത്തിൽ അന്തസ്സും അഭിമാനവും ഒരു പ്രശ്‌നമേയല്ല. ഇതിനൊന്നും മാർക്കറ്റിൽ തീരെ വിലയുമില്ല.നാണയവും മൂല്യവും തമ്മിലുള്ള സമരത്തിൽ മൂല്യം പരാജയപ്പെടുകയാണ്.

പരിപാവനമാണന്ന് കരുതിപ്പോന്ന എല്ലാ സ്ഥാപനങ്ങളുടേയും അടിത്തറ തകർന്നു കൊണ്ടിരിക്കുന്നു.രക്ത ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ അഭാവത്തിൽ കുടുംബത്തിന് നിലനിൽപ്പില്ല. അരുമക്കിടാങ്ങളോട്‌ രക്ഷിതാക്കളുടെ സമീപനത്തിൽ സ്വഭാവത്തിൽ മാറ്റം വന്നിരിക്കുന്നു.അമ്മയുടെ സമയം മക്കള്‍ കവര്‍‌ന്നെടുക്കാതിരിക്കാനാണത്രെ ഇളം പ്രായത്തില്‍ തന്നെ അവരെ ബാലവാടികളിലടക്കുന്നത്.മക്കളെ മുലയൂട്ടാനും പരിപാലിക്കാനും മാതാ പിതാക്കള്‍‌ക്ക്‌ സമയമില്ല.മധ്യവയസ്‌കര്‍ പോലും അമിതമായസൗന്ദര്യ ബോധത്തിന്റെ തടവറയിലാണ്‌.വരുമാനമില്ലാത്തവനും അത് പ്രതീക്ഷിക്കാത്തവനും കുടുംബത്തിൽ ജീവിക്കാൻ കഴിയുകയില്ല.വാർധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കൾ അധികപ്പറ്റാകുന്നത് അവർ ചെലവ് കോളത്തിലെ ഒരു ഇനമായത് കൊണ്ടാണ്.അവരെ വൃദ്ധമന്ദിരത്തിലേക്കയക്കുന്നത് വ്യാപാരനഷ്‌ടം പരമാവധി കുറക്കാൻ വേണ്ടിയും.

തന്റെ കുട്ടി ഡോക്‌ടറോ,എഞ്ചിനീയറോ ആവണമെന്ന് ആഗ്രഹിച്ച് അവന്റെ തലക്കകത്തേയ്‌ക്ക്‌ ഗണിതശാസ്‌ത്രവും,ഭൗതികശാസ്‌ത്രവും അടിച്ച് കേറ്റുന്ന രക്ഷിതാവ് കുട്ടിയുടെ അഭിരുചിക്കല്ല മറിച്ച് തങ്ങളുടെ ദുരഭിമാനത്തിനാണ് മുൻഗണന നൽകുന്നത്.മലയാളം ക്ലാസ്സിൽ ഉറങ്ങിപ്പോയതിന് ശകാരിച്ച അധ്യാപികയോട് "മലയാളം പഠിച്ചാൽ ഡോക്‌ടറാകുമോ ടീച്ചറേ"എന്ന വിദ്യാർത്ഥിയുടെ ചോദ്യം അവന്റെ ചോദ്യമല്ല ഒരു ജീര്‍‌ണ്ണിച്ച സമൂഹത്തിന്റെ സ്വരപ്പകര്‍ച്ചയാണ്‌.

വി.എം കബീർ
തിരുനെല്ലൂർ

Friday, March 24, 2017

കുളിര്‍ കാറ്റ്‌

വൃശ്ചികത്തണുപ്പുമാ
യെത്തുന്ന തെന്നലിന്‍
വികൃതിയില്‍ കുളിര്‍ ചൂടും തീരം.
മല മടിത്തട്ടില്‍ മയങ്ങുമൊരായിരം
കഥകളുമായ്‌ പുലര്‍കാലേ ...
പൂക്കളുടെ ചൊടിയിലും
നെറുകിലും ചും‌ബിച്ചുലച്ചെങ്ങു
പോയി നീ കാറ്റേ ...
2
കുഞ്ഞിളം താരാട്ടി
ലാടി നില്‍ക്കും പുഞ്ച
വയലോര നെല്‍ കതിര്‍‌ കുലകള്‍
താളത്തില്‍ തുള്ളി
ത്തിമര്‍‌ക്കും തിരയൊലികള്‍
തുടിയുണര്‍ത്തും കടലലകള്‍ ...
3
വെഞ്ചാമരം വീശി
നില്‍‌ക്കുന്ന കേരങ്ങള്‍
വിണ്ണോളം മുകില്‍ മാമലകള്‍
കാടും കാട്ടരുവിയും
കിളികളും കളകളം
മൂളും മനോഹര രാഗം...
4
പുതുമയുടെ പരിമളം
പതിവായി നല്‍‌കിടാന്‍
പാത്തും പതുങ്ങിയും വന്നൂ
പടി തുറക്കും മുമ്പേ
തൊടിയും കടന്നു നീ
താളം പിടിച്ചോടി പോകും...
5
പൂതിയാകുന്നൂ പൂ
ന്തെന്നലേ നിന്‍ കര
ലാളനമേറ്റു മയങ്ങാന്‍
ഒടുവിലീ പ്രാണന്‍
വെടിയുമ്പോള്‍
സുഖ നിദ്ര
പുല്‍‌കാന്‍ കൊതിക്കുന്നൂ
കാറ്റേ ...
നിന്‍ മടിയിലൊരിടം വേണം
കാറ്റേ ...
.........
ഷിബ്‌ന മഷൂദ്


ഷിബ്‌ന മഷൂദ്‌.ഒഴിവു സമയങ്ങള്‍ പഠന മനനങ്ങള്‍‌ക്കും എഴുത്തിനും  സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന വീട്ടമ്മ.കൊട്ടിന്റെകായില്‍ ഹമീദ്‌ സാഹിബിന്റെ പേര മകള്‍.ഭര്‍‌ത്താവ്‌ മഷൂദ്, കെട്ടുങ്ങല്‍ മഹല്ലുകാരനാണ്‌.

Thursday, March 23, 2017

യുദ്ധവും സമാധാനവും

യുദ്ധം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന് വിശ്വസിക്കുന്ന നേതാക്കൾ വാഴുന്ന ലോകത്താണ് ഇന്ന് നാം നിവസിക്കുന്നത്. യുദ്ധത്തിലൂടെ എല്ലാം നേടാമെന്നും എല്ലാം പിടിച്ചടക്കാമെന്നും അതിലൂടെ ലോകം കൈപിടിയിലൊതുക്കാമെന്നും ഈ പമ്പര വിഡ്ഢികൾ മനക്കോട്ട കെട്ടുന്നു.അങ്ങനെയായിരുന്നെങ്കിൽ,അലക്‌സാണ്ടർ ചക്രവർത്തി എല്ലാം തികഞ്ഞ,എല്ലാം കാൽക്കീഴിലാക്കിയ പ്രജാപതിയായി സന്തോഷത്തോടെ വാഴുമായിരുന്നു. പക്ഷേ ,സംഭവിച്ചതെന്താണ്, ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും അവസാന നാളുകളിൽ തൻ്റെ എല്ലാമെല്ലാമായ അമ്മയെ ഒരു നോക്ക് കാണാൻ ഉൽക്കടമായ ആഗ്രഹമുണ്ടായിട്ടും അത് നടക്കാതെ ദുഃഖഭാരത്തോട് കൂടിയാണ് ഈ ലോകത്തോട് വിട പറഞ്ഞു പോയത്.

എന്നാൽ, യുദ്ധത്തിലൂടെ നഷ്ടമാകുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. എണ്ണമറ്റ ജീവനുകളും കണക്കില്ലാത്ത സമ്പത്തും, പ്രകൃതി വിഭവങ്ങളും, അങ്ങനെ അങ്ങനെ,,,, അന്തരീക്ഷ മലിനീകരണം യുദ്ധത്തിൻ്റെ ഏറ്റവും വലിയ ഭവിഷ്യത്തുകളിൽ ഒന്നാണ്. യുദ്ധത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ലോകം അറിയുന്നില്ല, അഥവാ ശ്രദ്ധിക്കുന്നില്ല.കാരണം യുദ്ധത്തിനെതിരെ സ്വരമുയർത്തുന്നവർ ദുർബ്ബലരാണ്. ആധുനിക വർണ്ണപ്പൊലിമകൾ അവർക്കില്ല.       

യുദ്ധങ്ങൾ പ്രശ്നങ്ങളെ പരിഹരിക്കുകയല്ല,പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. തൻ്റെ മൂന്ന് മക്കളെയും വിളിച്ചുണർത്തി അലങ്കാര വസ്ത്രങ്ങളണിയിച്ചുകൊണ്ട് യുദ്ധക്കളത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു മാതാവിനെ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയും. ഇന്നും അത്തരം ഉമ്മമാരെ ധാരാളം കാണാൻ കഴിയും. ആദർശം നെഞ്ചോട് ചേർത്ത വനിതകളാണവർ. തങ്ങളുടെ പിതാക്കൾ വധിക്കപ്പെട്ടത് എന്തിനെന്നറിയാതെ , പിതാക്കൾ നഷ്ടപ്പെട്ട മക്കൾ കഷ്ടപ്പെട്ട് ജോലിചെയ്ത് കുടുംബം പുലർത്തുന്ന അവസ്ഥ നമുക്കിന്ന് ധാരാളമായി കാണേണ്ടി വരുന്നു.അതുപോലെതന്നെ പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടത്തോടെ കുഴിമാടത്തിലേക്ക് തള്ളുന്ന പട്ടാളക്കാരുടെ കരുണ വറ്റിയ പ്രവർത്തികളും നാം കണ്ടുകൊണ്ടിരിക്കുന്നു. ആ മക്കളെയും കാത്ത് വീട്ടിലിരിക്കുന്ന അമ്മമാർ ,ഇങ്ങനെ ധാരാളം ദയനീയമായ കാഴ്ചകൾ നാം പത്രമാധ്യമങ്ങളിലൂടെ നിത്യേന കണ്ടുകൊണ്ടിരിക്കുന്നു.ഇതെല്ലാം കണ്ട് തീരെ മനസ്സലിയാത്ത നേതാക്കളാണ് ലോകം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ നമുക്കെവിടെയും കാണാൻ കഴിയില്ല, ലോകത്തെവിടെയെങ്കിലും യുദ്ധം എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചതായിട്ട്.എന്നാൽ ആദർശ സംരക്ഷണാർത്ഥം ഒരുമിച്ച് നിന്ന് പോരാടിയപ്പോൾ , അവിടെ അസത്യത്തിന് മേൽ സത്യം വിജയം വരിച്ചതായി കാണാൻ കഴിയും. പക്ഷെ,ഇന്ന് അത്തരം പോരാട്ടങ്ങൾ ദുർബ്ബലമാണ്. കാരണം ഇന്ന് ഏതൊരു സംഘത്തെ എടുത്ത് പരിശോധിച്ചാലും അതിൽ ഭിന്നത വളരെ പ്രകടമാണ്. ആഭ്യന്തര ഭിന്നതയുള്ള ഒരു സംഘം ,അവരുടെ ലക്‌ഷ്യം എത്ര ഉന്നതമാണെങ്കിലും വിജയത്തിലെത്തുക വളരെ പ്രയാസമാണ്. ഇതെല്ലാം പരിഹരിച്ചു ഐക്യത്തോടെ മുന്നേറിയെങ്കിൽ മാത്രമേ സ്നേഹവും സമാധാനവുമുള്ള ഒരു ലോകം പുലരുകയുള്ളു.

സിയാദ് അബ്ദുൽ ഖാദർ പുതിയവീട്ടിൽ
ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ
ദോഹ ഖത്തർ .

Sunday, March 12, 2017

അന്ന് കണ്ടൊരാൾ...

അലങ്കാര മൽസ്യത്തിൻ്റെ വായ പോലുള്ള 'ദുബായ്-ഇൻറ്റർനെറ് സിറ്റി' മെട്രോ സ്റ്റേഷൻ കവാടത്തിലൂടെ ഞാൻ അതിവേഗം നടന്നു 'നോൽ കാർഡ്' സ്വയ്പ്പ് ചെയ്യുമ്പോൾ തന്നെ റാഷിദിയ ഭാഗത്തേക്ക് പോവുന്ന ട്രെയിൻ അല്പസമയത്തിനുള്ളിൽ പ്ലാറ്റ് ഫോമിൽ എത്തും എന്നുള്ള അന്നൗസ്‌മെൻറ് കേൾക്കാമായിരുന്നു .എസ്കലേറ്ററിൻ്റെ സ്റ്റെപ്പുകൾ ഒരു കൊച്ചികുട്ടിയുടെ ചടുലതയോടെ ഓടിക്കയറി പ്ലാറ്റഫോമിൽ എത്തി ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ തന്നെ സീറ്റ് കിട്ടും എന്നുള്ള പ്രതീക്ഷ പാടേ മങ്ങിപ്പോയി. ഉച്ചതൊട്ടുള്ള അലച്ചിൽ കാരണം ഞാൻ വളരേ ക്ഷീണിതയായിരുന്നു, പോരാത്തതിന് അസഹ്യമായ തലവേദനയും. പ്ലാറ്റഫോം സ്ക്രീൻ ഡോറിനു മുന്നിലുള്ള ക്യു വിൽ ഞാനും ചേർന്നുനിന്നു. എനിക്കു മുമ്പിലായി നിന്നിരുന്ന സുഡാനി സ്ത്രീയുടെ ഉപ്പൂറ്റിയുടെ പകുതിയും ചെരുപ്പിനു പിറകിലേക്ക് തള്ളിനിന്നു.

ക്യൂ പാലിച്ചു നിന്ന എല്ലാവരും തന്നെ ട്രെയിൻ വന്നപ്പോൾ കുറച്ചു അക്ഷമരായി തിക്കിത്തിരക്കിയാണ് അകത്തു കയറിയത് . വെറും 30 സെക്കന്റിനുള്ളിൽ ഇറങ്ങേണ്ടവർ ഇറങ്ങുകയും കയറേണ്ടവർ കയറുകയും വേണം, 30 സെക്കൻഡ് കഴിഞ്ഞാൽ ഡോറുകൾ എല്ലാം ഓട്ടോമാറ്റിക് ആയി അടയും.

ട്രെനിനുള്ളിൽ പ്രതീക്ഷിച്ചതിലും ഏറെ തിരക്കുണ്ടായിരുന്നിട്ടും ഒരു സീറ്റിനു വേണ്ടി, ചുറ്റും കണ്ണുകൊണ്ടു പരതി, ഒടുവിൽ മൂടും ചാരി നില്ക്കാൻ രണ്ടുപേർക്കു മാത്രം ഇരിക്കാവുന്ന ഒരു സീറ്റിനോട് ചേർന്നുള്ള ചുമരിൽ ഇടം കണ്ടെത്തി, ഒരു ജന്മത്തിൻ്റെ മുഴുവൻ ശരീരഭാരവും ഏൽപ്പിച്ചു അങ്ങനെ ചാരി സുഖിച്ചു നിന്നു. തൊട്ടടുത്ത ജനലിൻ്റെ ഗ്ലാസിൽ നോക്കിയപ്പോൾ നടുമടങ്ങിപോയ ഒരു ഛായാചിത്രമാണ് ഞാനെന്നു തോന്നി . സീറ്റിൽ ഇരുന്നവർ എന്നെതന്നെ നോക്കുന്നതായി അനുഭവപ്പെട്ടു. ഞാനും അവരെ ഒന്ന് പാളി നോക്കി, കൊത്തിവിരിഞ്ഞു രണ്ടു ദിവസം മാത്രമായ കോഴികുഞ്ഞിൻ്റെ കണ്ണിലൂടെയെന്നപോലെ, അതേ നിഷ്കളങ്കതയോടെ..

നല്ല വെളുത്തു സുമുഖനായ ഒരു ഈജിപ്ഷ്യൻ യുവാവ്, കൂടെയുള്ള സ്ത്രീയുടെ നെറ്റിയുടെ ഒരല്പവും കണ്ണുകളും മാത്രമേ പുറത്തു കണ്ടുള്ളൂ , അവർ പർദയോടൊപ്പം കറുത്ത മൂടുപടവും അണിഞ്ഞിരുന്നു, അയാളുടെ ഭാര്യയായിരിക്കണം. അയാളുടെ കയ്യിൽ ഏതാണ്ട് 2 വയസ്സു തോന്നിക്കുന്ന ആൺകുഞ്ഞും. ഞാൻ നോക്കിയതും അയാൾ വളരെ പരിചിത ഭാവത്തിൽ ചിരിച്ചു കൊണ്ട് കുഞ്ഞിനെ ഭാര്യയെ ഏൽപ്പിച്ചു എണീച്ചു നിന്ന്, എൻ്റെ നേർക്ക് സീറ്റു ചൂണ്ടിക്കാണിച്ചു തന്നു. അയാളെ എവിടെ വെച്ചോ കണ്ടിട്ടുണ്ട് എന്നത് തീർച്ച, പക്ഷ ആ സമയത്തു വേറെയൊന്നും ഓർമയിൽ തെളിഞ്ഞു വന്നതേയില്ല,ആ സ്ത്രീയുടെ അരികിലായി ഇരുന്നു. അവിടെ എനിക്ക് മുമ്പേ സീറ്റിനായി കാത്തു നിന്ന രണ്ടു ശ്രീലങ്കൻ യുവതികൾ എന്നെ നീരസത്തോടെ തോക്കുന്നതു കണ്ടില്ലെന്നു നടിച്ചു.

തൊട്ടടുത്തിരുന്ന മൂടുപടമണിഞ്ഞ പർദ്ദക്കാരി എന്നെനോക്കി പുഞ്ചിരിക്കുകയാണെന്നു ആ കണ്ണുകളിലെ തിളക്കം എന്നോട് ബോധ്യപ്പെടുത്തി. ഞാനും ഒരു ശ്വാസം മുട്ടലോടെ ചിരിച്ചു. അവർക്കെന്നെ ആദ്യമേ അറിയാമായിരുന്നോ അതോ എന്താ ദയനീയമായ നിപ്പ് കണ്ടു വിളിച്ചു സീറ്റ് തന്നതാണോ എന്നുള്ള ചിന്താകുഴപ്പത്തിലായി , എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പായി തൊട്ടടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങുകയും ചെയ്തു. ഇറങ്ങുന്നതിനു മുമ്പു അവൾ എൻ്റെ കൈപിടിച്ച് നന്ദി പറഞ്ഞു, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞാൻ ഒരു വിഡ്ഢിയെ പോലെ ചിരിച്ചുകൊണ്ട് തലകുലുക്കി. അതോടെ ഒന്നെനിക്കു തീർച്ചയായി അത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയല്ല. എന്നാലും എന്തിനായിരിക്കും അവൾ അത് പറഞ്ഞതു, എൻ്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കടുക് പോലെ പൊട്ടിത്തെറിച്ചു വന്നു.

എൻ്റെ ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ചിരുന്നു..പോരാത്തതിന് അതി ശക്തമായ വിശപ്പും, ബാഗിൽ കിടന്ന ആപ്പിളിൻ്റെ വാടിയ മണം എൻ്റെ വിശപ്പിനു ആക്കം കൂട്ടിയതേയുള്ളു.ട്രെയിനിൽ വെച്ച് ആഹാരപദാർത്ഥങ്ങൾ തിന്നുന്നതും കുടിക്കുന്നതും പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ഒന്ന് കൂടി വായിച്ചു നോക്കി തൃപ്തിയടഞ്ഞു. ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. ക്ഷീണം കൊണ്ട് എൻ്റെ കണ്ണുകൾ അടഞ്ഞു പോയി. അലോസരപ്പെടുത്തുന്ന ഒരു പാട്ടു കേട്ടാണ് ഞെട്ടി കണ്ണുതുറന്നുതു, ഗായിക തൊട്ടടുത്ത് ഇരിക്കുന്ന ഒരു തടിച്ച ഫിലിപ്പിനോ യുവതി ആയിരുന്നു, അവൾ ഹെഡ്‍ഫോൺ വെച്ച് പാട്ടു കേൾക്കുന്നതോടൊപ്പം കൂടെ പാടുകയാണ് . അവളുടെ ഹെഡ് ഫോണിൽ നിന്നുള്ള ശബ്ദം ചുറ്റിലും ഉള്ളവർക്ക് കേൾക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു. "എന്നാൽ പിന്നെ ആ ഹെഡ്‍ഫോൺ എടുത്തു എൻ്റെ ചെവിയിൽ വെക്കു" എന്ന് പറയാൻ എൻ്റെ നാവു വല്ലാതെ തരിച്ചു, പക്ഷ സ്വയം നിയന്ത്രിച്ചു കടിച്ചു പിടിച്ചു ഇരുന്നു, ചുറ്റിലും ഉള്ള ചിലർ അവളെ ദേഷ്യത്തോടെ നോക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചതേയില്ല. ഓ വല്ലാത്ത പരീക്ഷണം തന്നെ ..റാംപ് മ്യൂസിക്കിൻ്റെ അലകൾ കേട്ട് തല ഒരു പമ്പരം കണക്കെ ലക്ഷ്യമില്ലാതെ ആടിക്കൊണ്ടിരിക്കയാണെന്നു എനിക്ക് തോന്നി. ഒരു രക്ഷകനും അവിടെ ഇറങ്ങി വന്നില്ല. എല്ലാവരും പരസ്പരം നോക്കി നിസ്സഹായത പങ്കുവെച്ചു. റാഷിദിയ എത്താൻ ഇനിയും 30 മിനുട്ടു എടുക്കും. പാട്ടിൻ്റെ ശബ്ദം കൂടിയായപ്പോൾ തലവേദന യോടൊപ്പം കർണ്ണപാളികളിൽ വണ്ട് അക്രമിക്കുന്നുണ്ടെന്ന തോന്നലും വന്നു. ചുറ്റിലും ഉള്ളവർക്ക് ഇത്രയ്ക്കു ആരോചകമായ മ്യൂസിക്കും സമ്മാനിച്ച് ഒന്നും അറിയാത്തതുപോലുള്ള അവളുടെ ആ ഇരിപ്പും ഭാവവും കണ്ടപ്പോൾ രണ്ടു കേടായ കോഴിമുട്ടകൾ അവളുടെ തലയിൽ അടിച്ചു പൊട്ടിക്കാൻ മനസ്സ് കൊതിച്ചു. ഒരു മലയാളിയുടെ ക്ഷമയെ ചോദ്യം ചെയ്യാൻ തന്നെയായിരുന്നു അവളുടെ ഭാവം.

ഗതികെട്ട് അവളെ തന്നെ തുറിച്ചു നോക്കി. സ്വന്തം ഫോട്ടോ മൊബൈലിൽ കണ്ടു ആസ്വദിച്ച് അവൾ തലയാട്ടി പാടിക്കൊണ്ടിരുന്നു. കുറച്ചു നേരം അവളെ തന്നെ രൂക്ഷമായി നോക്കിയപ്പോൾ കാര്യം മനസ്സിലായി. പാട്ടിൻ്റെ ശബ്ദം പെട്ടെന്ന് കുറഞ്ഞു, കൂടെ പാടുന്നതും അവസാനിപ്പിച്ചു , ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ ഒരു വശത്തേക്ക് ചെരിച്ചു വെച്ച്, ബാഗ് തുറന്നു പഴങ്ങളുടെ വാസനയുള്ള ഒരു ലോഷൻ(സാനിറ്റൈസർ) എടുത്തു രണ്ടുകയ്യിലും തേച്ചുപിടിപ്പിച്ചു.


കണ്ണടച്ചപ്പോൾ വീണ്ടും ആ ഈജിപ്ത്യൻ യുവാവിൽ മുഖം മനസ്സിൽ തെളിഞ്ഞു. ഓർമ്മയുടെ മേഘക്കൂട്ടങ്ങളെ മുന്നോട്ടും പിന്നോട്ടും ആട്ടിപ്പായിച്ചു കൊണ്ട് മസ്തിഷ്‌കം ചില കുതിപ്പുകൾ നടത്തി . ആ മുഖം കുറച്ചുകൂടി വ്യക്തമായി ഓർമയിൽ തെളിഞ്ഞു വന്നു. 5 വര്ഷം മുമ്പ് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ ഉള്ള ഡയഗണോസ്റ്റിക് ആൻഡ് റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന സമയം. ഒരുദിവസം രാവിലെ മൈക്രോബിയോളജി ലാബിലിരുന്നു റിസൾട്ട് പഠിച്ചു കൊണ്ടിരിക്കുമ്പോൾ സാമ്പിൾ കളക്ഷൻ വിഭാഗത്തിലെ ഫിലിപ്പിനോ ടെക്‌നിഷ്യനോട്‌ ആരോ കയർക്കുന്ന രീതിയിൽ സംസാരിക്കുന്നതു കേട്ടു. ഞാൻ എത്തി നോക്കിയപ്പോൾ ഒരു വെളുത്തു സുന്ദരനായ ഈജ്യപ്ഷ്യൻ യുവാവും ചുരുണ്ടമുടിയുള്ള അയാളുടെ സുഹൃത്തും.കാര്യം തിരക്കിയപ്പോൾ ടേബിളിൽ വെച്ചിട്ടുള്ള ബോട്ടിൽ ചൂണ്ടി കാണിച്ചുകൊണ്ട് ടെക്‌നിഷ്യൻ പറഞ്ഞു. "ഇയാൾ സെമെൻ അനാലിസിസ്(ബീജ പരിശോധന) നു വേണ്ടി സാമ്പിൾ കൊണ്ടുവന്നതാണ് , നോക്കൂ ..ഈ ബോട്ടിലിനു ചുറ്റും തണുപ്പും വെള്ളത്തുള്ളികളും, ഫ്രിഡ്ജിൽ സൂക്ഷിച്ച രീതിയിലാണ് കൊണ്ട് വന്നിരിക്കുന്നത്, ഇത് സ്വീകാര്യമല്ല, വേറെ സാമ്പിൾ കൊണ്ട് വരേണ്ടിവരും എന്ന് പറഞ്ഞതിനാണ് ഇയാൾ ഒച്ച വെക്കുന്നത്. "

എല്ലാ സാമ്പിളുകളും നിശ്ചയിക്കപ്പെട്ട രീതിയിൽ എത്തിയാൽ മാത്രമേ അത് സ്വകരിക്കാൻ നിവർത്തിയുള്ളൂ . അതുകൊണ്ടു രോഗി ലാബിൽ വരുമ്പോൾ തന്നെ പൂർണ്ണമായും മനസ്സിലാക്കി കൊടുക്കാറുണ്ട്, ചിലർക്ക് പ്രിൻറ് ചെയ്‌ത കടലാസ്സും കൊടുക്കാറുണ്ട്, ചിലതു ലാബിൽ നിന്നും കൊടുക്കുന്ന പ്രത്യക ബോട്ടിലിൽ മാത്രമേ ശേഖരിക്കുവാനും പാടുള്ളു.റിസൾട്ടിൻ്റെ കൃത്യതക്കു ഇതെല്ലം കൂടിയേ തീരു. ടെക്‌നിഷ്യൻ എന്നോട് പറഞ്ഞു അയാൾ 3 ദിവസം മുൻപ് വന്നപ്പോൾ എല്ലാം പറഞ്ഞു മനസ്സിലാക്കി ബോട്ടിൽ കൊടത്തയച്ചിരുന്നുവെന്ന്.ഞാൻ അയാളോട് വളരെ സൗമ്യതയോടെ പറഞ്ഞു "ഇത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, ഫ്രിഡ്ജിൽ വെച്ചത് സ്വകരിക്കാൻ സാധിക്കില്ല, സാമ്പിൾ എടുത്തു ഒരു മണിക്കൂറിനുള്ളിലായി തന്നെ ലാബിൽ എത്തിക്കേണ്ടതുണ്ടു. അതുകൊണ്ടു ഒന്ന് കൂടി കൊണ്ട് വരേണ്ടി വരും."

അയാളുടെ കൂടവന്ന സുഹൃത്തു എന്നോട് ഉറക്കെ കയർത്തു സംസാരിച്ചു. ഞാൻ വീണ്ടും ചോദിച്ചു

"നിങ്ങൾ എന്തിനാണ് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചത്?."

എല്ലാ ചോദ്യങ്ങൾക്കും അയാളുടെ സുഹൃത്താണ് മറുപടി പറഞ്ഞുകൊണ്ടിരുന്നത്.

"ആട്ടേ ..നിങ്ങൾ ഇനി എന്ന് സാമ്പിൾ കൊണ്ടുവരും, ശനിയാഴ്ച്ച കൊണ്ടുവരാൻ സാധിക്കുമോ?" .അയാൾ സുഹൃത്തിൻ്റെ മുഖത്തേക്ക് നോക്കി,സുഹൃത്തിന്റെ മറുപടിക്കായി കാത്തുനിന്നു.

ക്ഷമകെട്ട് അവരെ നോക്കി ചോദിച്ചു "ആരാണ് ഇതിൽ പേഷ്യൻറ് ?"

അയാളുടെ സുഹൃത്തിനോട് കുറച്ചു സമയം പുറത്തു നില്ക്കാൻ ഞാൻ ആംഗ്യം കാണിച്ചു. ബോട്ടിൽ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു

"ഇത് നിങ്ങളുടെ സാമ്പിൾ തന്നെയാണോ ?"

അയാൾ അല്ലെന്നു തലയാട്ടി. അയാൾ പിന്നീട് പറഞ്ഞതു ഒരു ഞെട്ടലോടെയാണ് കേട്ട് നിന്നതു.

"3 വർഷമായി വിവാഹം കഴിഞ്ഞിട്ട്, കുട്ടികൾ ആവാൻ താമസം വന്നപ്പോൾ ഞാൻ ഒരു പ്രൈവറ്റ് ലാബിൽനിന്നു പരിശോധിച്ചിരുന്നു, അപ്പോൾ കൗണ്ട് കുറവാണെന്നു പറഞ്ഞു. പക്ഷേ എൻ്റെ ഭാര്യക്ക് ഇത് അറിയില്ല, കഴിഞ്ഞ ഒരു വർഷത്തോളമായി ഡോക്ടർസ് ടെസ്റ്റ് ചെയ്യുന്നു, അപ്പോഴെല്ലാം ഞാൻ സുഹൃത്തിൻ്റെ സഹായം തേടുകയാണ് പതിവ്. സത്യം അറിഞ്ഞാൽ അവൾ ചിലപ്പോൾ എന്ന വെറുക്കും, എനിക്ക് സമൂഹത്തിൽ അവഗണന നേരിടേണ്ടി വരും. അതിലും നല്ലതു മരണം ആയിരിക്കും."

അയാളുടെ കണ്ണിലെ ദയനീയതകണ്ടപ്പോൾ എനിക്ക് ദേഷ്യപ്പെടാൻ കഴിഞ്ഞില്ല . ഞാൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു."നിങ്ങൾ ഭാര്യയെ മാത്രമല്ലാ , നിങ്ങളെ തന്നെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതു. മനുഷ്യരാൽ നിയന്ത്രിതമല്ലാത്ത ഒന്നിൻ്റെ പേരിൽ നിങ്ങൾ ഒരിക്കലും കുറ്റക്കാരൻ ആകുന്നില്ല. ഇനിവരുമ്പോൾ ഭാര്യയെയും കൂട്ടി വരൂ. ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കാം."


പിറ്റേന്ന് അവർ വന്നു. ചുവന്ന ചാമ്പയുടെ നിറമുള്ള സ്കാർഫ് ധരിച്ച ഒരു സുന്ദരിപെൺകുട്ടിയെ പരിചയപ്പെടുത്തി ഭാര്യയാണെന്ന് പറഞ്ഞു അയാൾ ലാബിൻ്റെ വെയ്റ്റിംഗ് ഏരിയയിൽ പോയികാത്തിരിരുന്നു.

അവൾ എന്നോട് പറഞ്ഞു ."കഴിഞ്ഞ ഒരുവർഷത്തോളമായി എന്താണ് കുഴപ്പമെന്നു കണ്ടുപിടിക്കാൻ വിവിധപരിശോധനകൾ ചെയ്യുന്നു. കഴിഞ്ഞ റിസൾട്ടുകൾ പ്രകാരം ഞങ്ങൾക്ക് രണ്ടുപേർക്കും യാതൊരു കുഴപ്പവും ഇല്ല. അത് കൊണ്ട് ഡോക്ടർ ഇത്തവണ ഇവിടത്തെ ലാബിൽ പരിശോധിക്കാൻ ആണ് നിർദശിച്ചിരിക്കുന്നതു."

ഞാൻ അവളെ പതു ക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഭർത്താവിന് എന്തോ ചെറിയ ഒരു കുഴപ്പം ഉള്ളത് കൊണ്ട് സുഹൃത്തിൻ്റെ സാമ്പിൾ ആയിരുന്നു കൊടുത്തുകൊണ്ടിരുന്നതു, അതുകൊണ്ടാണ് ഡോക്ടർക്ക് ഒന്നും കണ്ടെത്താൻ കഴിയാതിരുന്നത്. അവൾ പൊട്ടിത്തെറിക്കുന്നതിനു പകരം കണ്ണ് നിറഞ്ഞു മുഖം ചുവന്നു. കുടിക്കാൻ ഇത്തിരി വെള്ളം ആവശ്യപ്പെട്ടു .

"അദ്ദേഹം എന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ട് എനിക്കറിയാം, എല്ലാം ശെരി തന്നെ, അതുകൊണ്ടായിരിക്കണം ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്. സത്യത്തിൽ ഈ കള്ളത്തരത്തിനേക്കാൾ എന്നെ വേദനിപ്പിക്കുന്നത് ഇനി എനിക്ക് അദ്ദേഹതോടുള്ള വിശ്വാസം ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്താണ്. "

ഞങ്ങൾ കുറച്ചു നേരം അവിടെയിരുന്നു സംസാരിച്ചു, എനിക്ക് കഴിയുന്ന വിധത്തിൽ അവൾക്കു ധൈര്യം കൊടുത്തു യാത്രയാക്കി.

ഒരാഴ്ചക്ക് ശേഷം അയാളുടെ ശെരിക്കുള്ള റിസൾട്ട് വന്നു. കുറച്ചു നാൾ മരുന്ന് കഴിച്ചാൽ മാറാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു . വിവാഹത്തിന് മുമ്പു അയാൾ ഒരു ചെയിൻ സ്മോക്കർ ആയിരുന്നു, വിവാഹശേഷവും ടെൻഷൻ വന്നാൽ ഇടയ്ക്കു വലിക്കാറുണ്ട്. അതിൻ്റെ അന്തരഫലമായി രൂപപെട്ടതായിരുന്നു അത്.

റാഷിദിയ സ്റ്റേഷൻ എത്തി. അവസാനത്തെ സ്റ്റേഷൻ ആയതു കൊണ്ട് എല്ലാവരും നിർബന്ധമായും അവിടെ ഇറങ്ങണമെന്നും സ്വന്തം സാധങ്ങൾ എടുക്കുകയും വേണമെന്നു ആദ്യം അറബിയിലും പിന്നെ ഇംഗ്ലീഷിലുമായി അന്നൗൻസ് ചെയ്തു, എന്നാൽ എത്രയോ പേരുടെ സ്വപ്നങ്ങളും ചിന്തകളും അതിൽ ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടാവാം, ചിലതു സന്തോഷം തരുന്നവ ചിലതു വേദനിപ്പിക്കുന്നവ , ചിലതു രഹസ്യമായവ ചിലതു പരസ്യമായവ ഒരിയ്ക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കപ്പെടാത്തവ അങ്ങിനയങ്ങനെ..ആർക്കറിയാം......


റാസ്‌മി മുഹമ്മദ്,
ദുബായ്
----------------

റാസ്‌മി മുഹമ്മദ്‌ ഭര്‍ത്താവുമൊത്ത്‌ ദുബായില്‍ താമസിക്കുന്നു.ആനുകാലികങ്ങളിലും ഓണ്‍‌ലൈനിലും കഥകളും ലേഖനങ്ങളും എഴുതുന്ന റാസ്‌മിയുടെ കുടും‌ബ വേരുകള്‍ പെരിങ്ങാടുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ചിതൽ തിന്നാത്തത്

വീട്ടിൽ ഇന്നെന്റെ കുഞ്ഞു പെങ്ങളുടെ കല്യാണ നിശ്ചയമാണ്.  ആളുകളെല്ലാം വന്നുതുടങ്ങി  സ്ത്രീകളുടെയും  കുട്ടികളുടെയും പരിചിതവും അല്ലാത്തതുമായ ശബ്ദങ്ങൾ.മുല്ലപ്പൂ വിന്റെയും അത്തറിന്റെയും സുഗന്ധം എന്റെ മാത്രം മണമുള്ള കൊച്ചു മുറിയിലേക്ക് കടന്നു വന്നു.തൂവെള്ള നിറമുള്ള ഉണ്ട മുല്ലപ്പൂക്കളുടെ തനിയാവര്‍‌ത്തനം പോലെയുള്ള ഗന്ധം..

അരയിലെ ബീഡി പൊതിയിൽ നിന്ന് ഒന്നെടുത്തു ആഞ്ഞ് വലിച്ചു, മുകളിലേക്ക് ഉയരുന്ന പുകയെ പതിവ് കൌതുകത്തോടെ നോക്കിനിന്നു.

എനിക്കേറെ ഇഷ്ടമുള്ള എന്റെ അനുജത്തിക്ക്‌ കല്യാണ പ്രായം ആയിരിക്കുന്നു.കടവത്തുള്ള വീട്ടിൽ നിന്നും പാടവരമ്പത്ത് കൂടി എന്റെ കൈവിരൽ തുമ്പ് പിടിച്ചു മദ്രസ്സയിലേക്കും സ്കൂളിലേക്കും പോയിരുന്നവൾ. ഇന്നവൾക്ക്‌  എന്നെ ഭയമാണ്.  മദ്രസയിൽ നിന്നു വരുമ്പോൾ എനിക്ക് ശൈത്താനിളകിയതും പാടവരമ്പത്ത് വീണതും ആളുകൾ ഓടി കൂടിയതും അവൾ കണ്ടിട്ടുണ്ട്. ഇപ്പോൾ നേർക്കുനേർ കണ്ടിട്ട് തന്നെ കാലങ്ങളായികാണും.

പുറത്ത് ആളുകളുടെ ശബ്ദം കൂടിവരുന്നു. വിരുന്നുകാർക്ക്‌ ഭക്ഷണം വിളമ്പുകയാവണം. പാത്രങ്ങൾ  കൂട്ടിമുട്ടുന്നു. ബിരിയാണിയുടെ കൊതിപ്പിക്കുന്ന ഗന്ധം.  എനിക്കും തരുമായിരിക്കും. ഭ്രാന്തനും വിശപ്പുണ്ടെന്നത്‌ യാഥാര്‍‌ഥ്യം.ആദ്യമാദ്യാം ഇരുട്ടിനെ ഭയമായിരുന്ന എനിക്കിപ്പോൾ വെളിച്ചത്തോട്  വെറുപ്പാണ്,  എന്റെ നിഴൽ പോലും എനിക്ക് കൂട്ടില്ല.

ജന്നലിൽ എന്തോ തട്ടുന്ന ശബ്ദം. വാതിലിലൂടെ ബിരിയാണി പാത്രം  നിരക്കി വെക്കുന്നു. നേരിയ വെളിച്ചം എന്റെ ഇരുട്ട് മുറിയിലേക്ക് ഇരച്ചുകയറി. എനിക്കുള്ള ഓഹരിയാണ്.ഇരുന്നിടത്ത് നിന്നു  എഴുന്നേൽക്കാൻ തോന്നിയില്ല. നിശബ്ദത. ആൾതിരക്ക്  കുറഞ്ഞെന്ന് തോന്നുന്നു.

മുറിയിലെ നേരിയ വെളിച്ചം അസഹനീയമായി തോന്നി. ജന്നൽ കമ്പിയിൽ പിടിച്ച് പുറത്തുള്ള വാതിലടക്കാൻ കയ്യെത്തിച്ചു.പള്ളിയിൽ നിന്നു അസർ ബാങ്കിന്റെ മനോഹര ശബ്ദം.ഞാൻ പുറത്തേക്ക് നോക്കി. ആരൊക്കെയോ തിരിച്ചു പോകുന്നുണ്ട്.കൈവിരൽ തുമ്പിൽ കുട്ടിയെ പിടിച്ചു പോകുന്ന സ്ത്രീ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നടക്കുന്നു.പെട്ടന്ന് എന്റെ കൈകള്‍ അകത്തേക്ക് വലിച്ചു. ആ കണ്ണുകൾ,  നെറ്റിയിലെ കറുത്ത മറുക്, അതെ അത് അവൾ തന്നെ.ഞാൻ ഒന്നു കൂടി നോക്കി. ഇല്ല അവൾ പോയിരിക്കുന്നു. ചിതലരിക്കാത്ത  ഓർമ്മകൾ ചിതലരിക്കും പോലെ പടരാന്‍ തുടങ്ങി. അവൾക്കും എന്നോട് വെറുപ്പും ഭയവുമായിരിക്കും. പാടില്ല. എനിക്കോർമ്മകളില്ല.  വികാരങ്ങളും പ്രതീക്ഷകളും ഇല്ല.ജന്നൽപ്പാളികൾ കൊട്ടിയടച്ചു ഭ്രാന്തമായ  ഇരുട്ടിൽ വീണ്ടും എന്റെ ഓർമ്മകൾ കുഴിച്ചു മൂടി.

ഷമീർ ഖാസിം പുത്തോക്കില്‍

Tuesday, February 28, 2017

ഒരു സ്വപ്ന യാത്ര

ഞാൻ പ്ലസ്ടുവിനു പഠിക്കുന്ന കാലം.എൻറെ കൂട്ടുകാർക്കൊക്കെ മൊബൈൽ ഫോൺ ആയതിൽ പിന്നെ എനിക്കും മൊബൈൽ കൊടുത്തയാക്കാൻ പറഞ്ഞിട്ട് വാപ്പച്ചിക്ക് പൊറുതി കൊടുത്തിരുന്നില്ല . മാമയുടെ മകളുടെ കല്യാണമാണ് നാളെ.മൊബൈൽ വാങ്ങിത്തന്നില്ലെങ്കിൽ കല്യാണത്തിനു പോകില്ലെന്ന് വാശി പിടിച്ചു.സമരം വിജയിച്ചു .ഉപ്പാടെ ഓർഡർ വന്നു. ഇവിടെനിന്നാരും ഇപ്പോൾ നാട്ടിലേക്ക് വരുന്നവരില്ല .ഉമ്മയില്‍ നിന്നും ക്യാഷ് വാങ്ങിക്കോ എന്നിട്ട് നാട്ടില്‍ നിന്ന് വാങ്ങിച്ചു കൊള്ളാനായിരുന്നു ഉപ്പച്ചിയുടെ നിര്‍‌ദേശം.

ഉമ്മച്ചിക്ക് ബാഗ് തുറക്കാൻ പോലും സമയം   കൊടുക്കാതെ ഞാൻ ക്യാഷും വാങ്ങി കൂട്ടുകാരനെയും കൂട്ടി ബൈക്കിൽ തൃശൂരിലേക്ക് തൂളിച്ചു .യാത്രാമധ്യേ  തൃശൂരിലെ ഒരു ആശുപത്രിക്ക് മുന്നിലായി സ്‌കൂൾ യൂണിഫോം ധരിച്ച ഒരു പയ്യനും അവൻറെ കയ്യിൽ തൂങ്ങി തനിയെ നില്‍ക്കാൻ കഴിയാതെ ഒരമ്മയും. ഞങ്ങളുടെ ബൈക്ക് അവരുടെ അടുത്ത് കൂടെ നീങ്ങുന്നതിനിടയിൽ ആ കുട്ടി ബൈക്കിനു നേരെ കൈനീട്ടി. ഇതെന്താ ഓട്ടോറിക്ഷയോ കൈനീട്ടാൻ എന്ന് പറഞ്ഞു എൻ്റെ കൂട്ടു കാരൻ ബൈക്കുമായി മുന്നോട്ട് കുതിച്ചു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവന്റെ നോട്ടത്തിൽ തന്നെ മനസ്സിലായി അവന്നെന്തോ പറയാനുണ്ടെന്ന്. ഞങ്ങൾ വണ്ടി തിരിച്ചു. അവനോട് കാര്യം തിരക്കി.

അച്ഛനില്ലാത്ത അവന്‍‌ക്കും അനിയത്തിക്കും ആകെയുള്ള ആശ്രയം അമ്മയായിരുന്നു. 'അമ്മ കൂലിപ്പണിക്ക് പോയിട്ടായിരുന്നു അവരെ നോക്കിയിരുന്നത്. വലിയൊരു കരിങ്കല്ല് ചുമന്നു പോകുന്നതിനിടയിൽ കാൽ വഴുതി വീണ് ആ കല്ല് അമ്മയുടെ കാലിൽ തട്ടി എല്ല് മുറിയുകയും ചെയ്തു.ഹോസ്പിറ്റലിൽ വന്നപ്പോൾ ഡോക്ടർ പറഞ്ഞു 15,000 രൂപ വേണ്ടി വരും ഓപ്പറേഷൻ ചെയ്യാനെന്ന്. 500 രൂപ പോലും തികച്ചില്ലാത്ത അവർ എന്ത് ചെയ്യണമെന്നറിയാതെ പുറത്തിറങ്ങി. ഒരുപാട് വണ്ടികൾക്ക് നേരെ കൈ കാണിച്ചു. ആരും നിറുത്തിയില്ലെന്ന് പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു അവന്റെ കണ്ണുനീർ ഞങ്ങളുടെ കണ്ണ് നനയിച്ചു. അവനെ ഞാൻ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൻ ''എന്റെ അമ്മ എന്റെ അമ്മ '' എന്ന് പറഞ്ഞു നിലവിളിക്കുകയായിരുന്നു..

അപ്പോഴാണ് എന്റെ പോക്കറ്റിൽ മൊബൈൽ വാങ്ങിക്കാനുള്ള ആ പൈസയെ കുറിച്ചു ഓർമ്മ വന്നത്. ഒന്നും ചിന്തിച്ചില്ല.ഞങ്ങൾ അമ്മയെയും താങ്ങി ആശുപത്രിയിലേക്ക് നീങ്ങി.

അമ്മയുടെ ഓപ്പറേഷന് വേണ്ട സംഖ്യ കെട്ടി. ഓപ്പറേഷൻ ഇനി വൈകുന്നേരം നടക്കുള്ളൂ..മാമയുടെ മകളുടെ കല്യാണ തലേന്ന് ആയതുകൊണ്ട് എനിക്കവിടെ നില്‍ക്കാൻ കഴിഞ്ഞില്ല. ബാക്കിയുള്ള കാഷും അവനെ ഏൽപ്പിച്ചു.''ചേട്ടന്മാർ നാളെ വരാം'' എന്നു പറഞ്ഞു  ഞങ്ങൾ  അവിടെ നിന്നും വീട്ടിലേക്ക് പുറപ്പെട്ടു.

കല്യാണവീട്ടിൽ എത്തിയിട്ടും ഒരു സന്തോഷവും ഉണ്ടായിരുന്നില്ല. ചിന്ത മുഴുവൻ അമ്മയുടെ ഓപ്പറേഷനും അവന്റെ കരയുന്ന മുഖവും. അതിരാവിലെ ഉമ്മച്ചി ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. മൊബൈൽ എവിടെയെന്ന ഉമ്മച്ചീടെ ചോദ്യം കേട്ട് ഞാനൊന്ന്  ഞെട്ടിയെങ്കിലും  എല്ലാം ഉമ്മച്ചിയോട് തുറന്ന് പറഞ്ഞു. ഇതെല്ലം കേട്ട് ഉമ്മച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നിട്ട് പറഞ്ഞു ''സാരമില്ല ഉപ്പച്ചിയോട് ഉമ്മച്ചി പറഞ്ഞോളാം'' എന്നാശ്വസിപ്പിച്ചു.

കല്യാണ വീട്ടിൽ പോകുന്നതിനു മുമ്പേ ഞാൻ അമ്മയെ കാണാൻ ആശുപത്രിയിൽ പോയി. ഓപ്പറേഷൻ എല്ലാം കഴിഞ്ഞു അമ്മയെ റൂമിൽ കൊണ്ടുവന്നിരുന്നു. എന്നെക്കണ്ടപ്പോൾ അവൻ ഏട്ടാ ന്ന് വിളിച്ചു ഓടിവന്നു കെട്ടിപ്പിടിച്ചു. അമ്മയോട്‌ കാര്യങ്ങളെല്ലാം വിവരിക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ വിളിച്ചു അടുത്തിരുത്തി, തലയിൽ കൈ വെച്ച്‌ എന്തെക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം നോക്കി അവന്റെ കൊച്ചു പെങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കല്യാണത്തിനു പോകാൻ സമയമായി. ഞാൻ കയ്യിൽ ബാക്കിയുണ്ടായിരുന്ന കാഷ്‌ അവനെ ഏൽപ്പിച്ചു അവിടെ നിന്നും മടങ്ങി.

അവൻ എന്റെ പിറകെ വന്നു ഒരു നോട്ടു ബുക്കിൽ എന്റെ അഡ്രസ്സ് എഴുതി വാങ്ങിച്ചു. എന്തിനാടാ എന്റെ അഡ്രസ്സ്  എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കി അവന്റെ മറുപടി.

ഇതൊക്കെ ഞാനിവിടെ ഇപ്പോൾ  നിങ്ങളോട് പങ്കുവയ്ക്കാൻ കാരണം ഞാനിന്ന് നാട്ടിലേക്ക് ഉമ്മച്ചിയെ വിളിച്ചപ്പോൾ പറയുന്നു ഇന്നിവിടെ ഒരു പയ്യൻ വന്നിരുന്നു. 15,000 രൂപയും ഒപ്പം ഒരു കല്യാണക്കുറിയും തന്നിട്ടുണ്ടെന്നും. മോന്റെ ഫ്രണ്ടാണെന്ന പരിചയപ്പെട്ടുത്തി മോന്റെ നമ്പറും വാങ്ങിച്ചു ആ പയ്യൻ പെട്ടെന്ന് പോയി.

ഞാൻ എത്ര ആലോചിച്ചിട്ടും ആ പയ്യനെയോ കല്യാണക്കുറിയിലെ പേരുകളോ മനസ്സിൽ വന്നില്ല. ഫോൺ വെച്ചിട്ടും ഞാൻ ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ഫോണ് ബെല്ലടിച്ചു, നോക്കുമ്പോൾ ഒരു പരിചയമില്ലാത്ത നമ്പർ!ബഹ്‌റൈനിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായി.ഞാൻ ഫോണെടുത്തു.അയാൾ സ്വയം പരിചയപ്പെടുത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടവനെ പോലെ തിരിച്ച ഒന്നും പറയാൻ കഴിയാതെ അമ്പരപ്പോടെ ഞാൻ ഫോൺ വെച്ചു.അതവനായിരുന്നു ..... 15 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ ബൈക്കിനു കൈ കാട്ടിയ പയ്യൻ.അവനിപ്പോൾ ബഹറിനിൽ ഐ ടി ഫീൽഡിൽ വർക്ക് ചെയ്യുന്നു.അവന്റെ ഫ്രണ്ടായിരുന്നു ഇന്ന് വീട്ടിൽ ചെന്ന് ഉമ്മച്ചിയുടെടെ കയ്യിൽ 15,000 രൂപയും കല്യാണ കുറിയും കൊണ്ട് കൊടുത്തത്.അന്ന് ഞാൻ കൊടുത്ത കാഷ് അവൻ ജോലി ചെയ്ത് തിരിച്ചു തന്നിരിക്കുന്നു.അവൻ അന്ന് എന്റെ അഡ്രസ്സ് ്‌വാങ്ങിക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല അവനെന്നെ തേടിയെത്തുമെന്ന് ......ഈ 15 വർഷങ്ങൾക്കിടയിൽ പല തവണ ഈ കുടുംബത്തെക്കുറിച്ച്‌ ഞാനും ഉമ്മച്ചിയും സംസാരിക്കാറുണ്ടായിരുന്നു. അവർ എവിടെയുണ്ട്‌, എന്തായിരിക്കുംഅവരുടെ അവസ്ത എന്നൊക്കെ.....അവന്റെ പെങ്ങളുടെ കല്യാണക്കുറിയായിരുന്നു വീട്ടിൽ കൊടുത്തത്. ഈ മാസം 26 നാണ് അവളുടെ വിവാഹം.
ഞാൻ ഇന്ന് ട്രാവൽസിൽ പോയി അന്നത്തേക്ക് എനിക്ക് പോകാനുള്ള ടിക്കറ്റും ആ പെങ്ങൾ കുട്ടിക്ക് കൊടുക്കാൻ വേണ്ടി 2 വളയും വാങ്ങിയിട്ടാണ്‌  ഈ ഓർമ്മക്കുറിപ്പ്‌  നിങ്ങളോട് ഷെയർ ചെയ്യുന്നത്.നിങ്ങളും വരണം എന്റെ പെങ്ങളൂട്ടിയുടെ കല്യാണത്തിന് ......
ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരിക്കുന്നു ............................

മുഹമ്മദ്‌ റാഫി
മുഹമ്മദ്‌ റാഫി സഹൃദയനായ ഒരു കലാകാരന്‍.പെരിങ്ങാടുമായി ഹൃദയം ബന്ധം പുലര്‍ത്തുന്ന റാഫി ഏനാമാവ്‌ കാരനാണ്‌.ഒഴിവു സമയങ്ങള്‍ വായനയ്‌ക്കും എഴുത്തിനും സമയം കണ്ടെത്തുന്ന യുവ എഴുത്തുകാരന്‍ ദോഹയില്‍ ഒരു ഡിസൈനിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.പിതാവ്‌ അബ്‌ദുല്ല പുതിയ വീട്ടില്‍.

Monday, June 15, 2015

പ്രഭാതത്തിലെ പനിനീര്‍

പ്രഭാതത്തിലെ പനിനീര്‍
പൂവാവുക, മഞ്ഞു തുള്ളിയായി
അവന്‍ നിന്നെ ചുംബിക്കും.

വസന്തം വിസ്മയം തീര്‍‌ത്ത
താഴ്‌വരയിലെ ചിത്രശലഭമാവുക,
ആയിരം പൂക്കളില്‍ നിനക്കവനെ
രുചിക്കാനാവും.

നിബിഡവനത്തിലെ
അരുവിയാവുക
മഴത്തുള്ളികളായി അവന്‍
നിന്നിലലിയും.

പാതിരാവിന്റെ
നിശബ്ദയാമങ്ങളില്‍ സുജൂദില്‍
വീഴുക. ഹൃദയത്തിലവന്‍
നൃത്തം ചെയ്യും. മറ്റാരും
കാണാതെ. നിനക്കുമവനും
സ്വന്തമായൊരു
മായാലോകത്തില്‍..

:- സുലൈമാന്‍ മുഹമ്മദ്‌മോന്‍